Saturday, October 30, 2010

തൃശ്ശൂരില്‍ നിന്ന് സ്വന്തം പ്രാഞ്ചിയും പുണ്യാളനും

കണ്ടും കേട്ടും പറഞ്ഞും നിങ്ങളിത് കുറേ കേട്ടതാണെങ്കിലും, എന്താണെന്നറിയില്ല, പടം കണ്ട ശേഷം എന്റെ വകയും ഒന്നാവാന്ന് ഭയങ്കര പൂതി. എന്നാല്‍ പിന്നെ എങ്ങനാ തൊടങ്ങല്ലേ പ്രാഞ്ചിയുടെ വിശേഷം.





പൊതുവേ മമ്മൂട്ടി പടങ്ങള്‍ തിയേറ്ററില്‍ പോയി കാണുന്ന പതിവ് എനിക്ക് കുറവാണ് . ഇത് പിന്നെകാണാനുള്ള കാരണം എന്താച്ചാല്‍ , ഒന്ന് പൂനെയില്‍ നിന്ന് നാട്ടിലെത്തിയ ഷംനാറുമൊത്ത് ഫിലിം കാണുക(അതും തമാശ പടം) എന്നതിന്റെ ഒരു രസം. പിന്നെ മ്മടെ തൃശ്ശൂര് ഭാഷയില്‍ മമ്മൂട്ടിയങ്ങ് കാച്ചുകയാണെന്ന് പരക്കെയുള്ള റിപ്പോര്‍ട്ട്. തൃശ്ശൂരിനോട് എന്താണെന്നറിയില്ല, ഭയങ്കര ഒരു ഇതാണ്. അതിപ്പോ തൃശ്ശൂര്‍ റൌണ്ടായാലും, വടക്കുന്നാഥന്‍ ക്ഷേത്രമായാലും
ഒറ്റ തവണ കണ്ട പൂരമാണോ, അതോ അവിടത്തെ ക്ടാങ്ങളയാലും ശരി, ആ ഒരിതുണ്ടല്ലോ, അത് വല്ലാത്തൊന്നാണ്. അതോ തൂവാനത്തുമ്പികളിലൂടെ "നമുക്കൊരു നാരങ്ങാ വെള്ളമായാലോ, ഐസിട്ട് " എന്ന് ലാലേട്ടന്‍ പറയണ കേട്ടത് മുതലുള്ള ഇഷ്ടാണോന്നറിയില്ല. പൂരത്തിനായി തൃശ്ശൂര്‍ക്കാരന്‍ ഷോബിയുടെ വീട്ടില്‍ തങ്ങിയ ആ മൂന്ന് നാളും ദാ ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു.


ഒരു പേരിലെന്തിരിക്കുന്നു എന്ന് ഷേക്ക്സ്പിയറിന് പറയാം ചോദിക്കാം, പക്ഷേ അരിപ്രാഞ്ചിക്ക് അതങ്ങട് സമ്മതിച്ച് കൊടുക്കാനാവില്ല. കാരണം ഗുമ്മുള്ള ഒരു പേരിനായുള്ള നെട്ടോട്ടതിനിടയില്‍ സംഭവിച്ച അക്കിടികളല്ലേ മൂപ്പര് ഫ്രാന്‍സിസ് പുണ്യാളനോട് പറയണേ. പള്ളിയില്‍ വെച്ച് അവര്‍

തമ്മില്‍ കാണണ മുതല്‍ മമ്മൂട്ടി തൃശ്ശൂര്‍ സ്ലാംഗില്‍ അങ്ങ് കസറാണ്. സംഭവത്തിന്റെ കളി മുഴുവനും ഡയലോഗിലാണ് അതിന്റെ ക്രഡിറ്റ് ഫുള്ള് രഞ്ജിത്തിനാണ് പക്ഷേ മറന്നുകൂടാത്ത പ്രകടനം മമ്മൂട്ടിയുടെ കൈയ്യില്‍ നിന്നുണ്ട്. ഒന്നിന്ന് പുറകെ ഒന്നന്നായി വരുന്ന ഡയലോഗുകള്‍ കേട്ട്

മാലപ്പടക്കത്തിന് തിരികൊളുത്തിയ പോലെ ചിരിക്കുന്ന ഷംനാറിനെ (അവനെ നമ്മള്‍ ചിരിക്കുടുക്കയെന്നാണ് വിളിക്കാറ്) മുന്നിലിരുന്ന ഫാമിലി ഇടയ്ക്കിടയ്ക്ക് തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു.

രാജമാണിക്യമെന്ന ചിത്രത്തില്‍ മമ്മൂട്ടി ഇതിന് മുമ്പ് ഈ കളി കളിച്ചിട്ടുണ്ട്, പക്ഷേ അന്ന് പുള്ളി ഒറ്റയ്ക്കായിരുന്നു, പക്ഷേ രഞ്ജിത്തിന്റെ പടത്തില്‍ സ്ക്രീനില്‍ വരുന്ന ഓരോരുത്തരും പറയണത് നല്ല കിണ്ണംകാച്ചിയ തൃശ്ശൂര്‍ ഭാഷയാണ്. അത് തന്നെയാണ് ചിത്രത്തിന്റെ വിജയമെന്നും പറയാം.

ഇന്നസെന്റും പ്രിയാമണിയും സിദ്ദിക്കും ഖുശ്ബുവും ടിനിടോമും,ഗണപതിയും പിന്നെ അങ്ങനെയങ്ങനെ കുറെയധികം ആര്‍ടിസ്റ്റുകളഭിനയിക്കുന്ന ഈ ചിത്രം രണ്ടാം പകുതിയില്‍ എന്തോ ഒന്ന് മിസ്സ് ചെയ്യണ ഫീലിംഗ്സ് ഉണ്ടാക്കുന്നുണ്ടെങ്കിലും, മോശം പറയാനാവാത്ത ഒരു ചിത്രം.

പല ഡയലോഗും ഇവിടെ പറയണമെന്നുണ്ടെങ്കിലും, അതിന്റെ ആ സുഖം അനുഭവിക്കണമെങ്കില്‍ നിങ്ങള്‍ അത് രഞ്ജിത്ത് രചിച്ച്, മമ്മൂട്ടിയുടെ തൃശ്ശൂര്‍ സ്ലാംഗില്‍ തന്നെ കേള്‍ക്കണം.


ജോലിത്തിരിക്കില്‍ നിന്നും മറ്റും ഒന്ന് റിലാക്സ് ചെയ്യാന്‍ പ്ലാനുള്ളവര്‍ക്ക് നല്ല ഡീസന്റായി ചിരിച്ച് മറിഞ്ഞ് രണ്ട് രണ്ടര മണിക്കൂറ് ടിമ്മീന്ന് പറഞ്ഞ് കളയാനുള്ള ബെസ്റ്റ് വഴിയാണ് രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ & ദി സെയിന്റ്.


മമ്മൂട്ടിയെന്ന നടന്റെ മികച്ച വേഷങ്ങളെന്ന്(മുഖ്യധാരാ ചിത്രങ്ങളില്‍) എനിയ്ക്ക് തോന്നിയ ചുരുക്കം ചില ചിത്രങ്ങളെയുള്ളു(ഹിറ്റ്ലര്‍ , അമരം,മൃഗയ) (മനസ്സില്‍ തോന്നിയ ഒന്നുരണ്ടെണ്ണം പറഞ്ഞുവെന്നേയുള്ളു) അതിന്റെയൊപ്പം കണ്ണുമടച്ച് ഞാന്‍ പ്രാഞ്ചിയേട്ടനെയും ഉള്‍പ്പെടുത്തും.


മമ്മൂട്ടി ചിത്രമല്ലേ, റിവ്യൂവിന്റെ ആവശ്യമൊന്നുമില്ല എന്ന് കട്ട(കടുത്ത) ലാല്‍ ഫാനായ മനസ്സ് പറഞ്ഞെങ്കിലും, ഓരോ ദിവസവും, അന്നാ തിയ്യേറ്ററിലിരുന്ന ചിരിച്ച നിമിഷങ്ങള്‍ ഓര്‍മ്മ വരുമ്പോള്‍, ഇത്രയെങ്കിലും ഇവിടെ വന്ന് പറഞ്ഞില്ലെങ്കില്‍, അത് ഞാന്‍ എന്നോട് തന്നെ ചെയ്യുന്ന ചതിയായിരിക്കും. അതോണ്ട് മാത്രം പറയുന്നു.


'ഗഡി കിണ്ണംകാച്ചീട്ടാ..... '


വാല്‍ക്കഷ്ണം:ഷംനാറുമായി(അവനെ പരിചയമുള്ളവര്‍) സിനിമ കാണാന്‍ ഒരു ചാന്‍സ് കിട്ടിയാല്‍ മിസ്സാക്കരുത്(ചിരിക്കാന്‍ വകയുള്ള സിനിമികള്‍). ഞാനീ പറയുന്നത് ടിക്കറ്റിന്റെ പൈസ അവന്‍ കൊടുക്കുമെന്നുള്ളത് കൊണ്ട് മാത്രമല്ല..............................






Saturday, September 25, 2010

എല്‍സമ്മ : ബാലന്‍പിള്ള സിറ്റിയിലെ ആണ്‍കുട്ടി



വീക്കെന്‍ഡാവുമ്പോള്‍ നാട്ടിലേക്കോടാനുള്ള വെമ്പലാണ് മനസ്സില്‍. കോയമ്പത്തൂരുള്ള കൂട്ടുകാര്‍ ചോദിച്ചാല്‍ വീട്ടില്‍ പോണമെന്ന് പറയുമെങ്കിലും, നാട്ടിലെത്തിയാല്‍ വീട്ടിലിരിക്കുന്നത് ചുരുക്കം ചില അവസരങ്ങളില്‍ മാത്രമാണ്.

നാട്ടിലേക്കുള്ള ഈ വരവ് എല്‍സമ്മയോടൊപ്പം ചെലവഴിക്കുവാനുള്ള തീരുമാനത്തിന് പ്രധാനകാരണം ലാല്‍ജോസ് എന്ന സംവിധായകന്‍ തന്നെയാണ്. പിന്നെ ടിവിയിലും മറ്റും കണ്ട പടത്തിന്റെ ട്രെയിലറുകളും.




ഒരു ലാല്‍ജോസ് ചിത്രം റിലീസ് ആവുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഞാനാദ്യം ശ്രദ്ധിക്കുന്നത് അതിന്റെ ടൈറ്റില്‍ എഴുതുന്ന രീതിയെയാണ്. ഇത് വരെയുള്ള എല്ലാ ചിത്രങ്ങളുടെ ടൈറ്റിലിലും ആ ലാല്‍ജോസ് ടച്ച് നമ്മള്‍ കണ്ടിട്ടുണ്ട്.


എല്‍സമ്മയുടെ ജീവിതരീതി ഒരു ഗാനത്തിലൂടെ പരിചയപ്പെടുത്തിക്കൊണ്ട് തുടങ്ങുന്ന ചിത്രം, ഈയടുത്തിറങ്ങിയ ശിക്കാറിനെപ്പോലെത്തന്നെ

ഇടുക്കിയുടെ പ്രകൃതിഭംഗി നമുക്കായി വീണ്ടും കാട്ടിത്തരുന്നുണ്ട്. ബാലന്‍പിള്ള സിറ്റിയെന്ന മലയോര ഗ്രാമം, ശിക്കാറിലെ ചിറ്റാഴ പോലെത്തന്നെ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട സ്ഥലമെന്ന തോന്നല്‍ നമ്മിലുളവാക്കുന്നതാണ്. മലയാള സിനിമയ്ക്ക് ഇപ്പോള്‍ കഥയും തിരക്കഥയും തിരഞ്ഞെടുക്കുന്നതില്‍ തെറ്റിയാലും ലൊക്കേഷന്‍ സെലക്ഷനില്‍ നൂറില്‍ നൂറാണ് മാര്‍ക്ക്.

ആന്‍ അഗസ്റ്റിന്‍ എന്ന പുതുമ താരം അവതരിച്ച, ഇത്തിരി പത്രംവിതരണം,ഇത്തിരി ലോക്കല്‍ റിപ്പോര്‍ട്ടിംഗ്, ഇത്തിരി സാമൂഹ്യപ്രവര്‍ത്തനം ഇതെല്ലാം കൈവശമുള്ള എല്‍സമ്മയെന്ന കേന്ദ്രകഥാപാത്രമുള്‍പ്പടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു പിടി കഥാപാത്രങ്ങളെ നമുക്ക് ബാലന്‍പിള്ള സിറ്റിയില്‍ കാണാം.

എല്‍സമ്മയെ ആശ്രയിച്ച് ഒരു കുടുംബം മാത്രമല്ല, ഒരു ഗ്രാമം തന്നെയുണ്ടെന്ന് ചിത്രം നീങ്ങിത്തുടങ്ങുമ്പോള്‍ നമുക്ക് മനസ്സിലാവും. എല്‍സമ്മയായി ആന്‍ നല്ല പ്രകടനമാണ് കാഴ്ച്ച വച്ചിരിക്കുന്നത്. ചിലയിടങ്ങളില്‍ ഡബ്ബിംഗില്‍ ചേര്‍ച്ചക്കുറവനുഭവപ്പെടുന്നുണ്ടായിരുന്നു.

എടുത്ത് പറയേണ്ട മറ്റ് രണ്ട് അഭിനേതാക്കള്‍ ഇന്ദ്രജിത്തും കുഞ്ചാക്കോ ബോബ്ബനുമാണ്.

ഇന്ദ്രജിത്ത് എന്ന നടനിലെ കഴിവ് ഇത്തിരിയെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് ലാല്‍ജോസാണെന്ന കാര്യം പറയാതെ വയ്യ. ലാല്‍ജോസ് ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെല്ലാം അതിനുദാഹരണമാണ്. കുഞ്ചാക്കോ ബോബനും പാലുണ്ണി എന്ന തന്റെ കഥാപാത്രത്തെ ഭംഗിയാക്കി അവതരിപ്പിച്ചു.

കുറെ നല്ല രംഗങ്ങളും ഓര്‍ത്തിരിക്കാന്‍ ചില നല്ല ഡയലോഗുകളുള്ള(നര്‍മ്മം) ഈ ചിത്രത്തില്‍ ജഗതിയും സുരാജും ബോറാക്കിയില്ല. അത് പോലത്തന്നെ വിജയരാഘവനും, മണിയന്‍പിള്ള രാജുവും, ജനാര്‍ദ്ദനനും, നെടുമുടിവേണുവുമെല്ലാം എല്‍സമ്മയോടൊപ്പം സ്ക്രീനിലെത്തുന്നുണ്ട്.

ഡബ്ബിംഗ് പ്രശ്നവും, സ്ക്രീനിലാകൊയൊരു മങ്ങലും(തിരുവനന്തപുരം ശ്രീപദ്മനാഭയില്‍) അനുഭവപ്പെട്ടെങ്കിലും, മുന്‍പിറങ്ങിയ ലാല്‍ജോസ് ചിത്രങ്ങളുടെ അത്രയുമില്ലെങ്കിലും, സൂപ്പര്‍ താരങ്ങളുടെ റംസാന്‍ റിലീസില്‍ എല്‍സമ്മയും ഒരു പിടി പിടിക്കും. ഇന്നത്തെ മാറ്റിനിക്ക് ലേഡീസും
ഫാമിലിയുമായിരുന്നു കൂടുതലെന്നത് അതിനുള്ളൊരു തെളിവാ.....

ഗ്രാമീണത്തനിമയുള്ള ചിത്രങ്ങളെടുക്കുന്നതില്‍ സത്യന്‍ അന്തിക്കാടിന് പഴയ ടച്ചിപ്പോളില്ലാത്തതിനാല്‍ നമുക്ക് ഇടയ്ക്കെങ്കിലും ഒരു പ്രതീക്ഷ നല്‍കാനായി ലാല്‍ജോസില്‍ നിന്ന് ഇനിയും ഇത് പോലത്തെ ചിത്രങ്ങളുണ്ടാകട്ടെ.....

വാല്‍ക്കഷ്ണം:മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ ഒരു സിനിമയെക്കുറിച്ചും ഒരു സിംഗിള്‍ ഒപ്പീനിയനില്ലെന്നാണ് തോന്നുന്നത്. മലര്‍വാടി, അപൂര്‍വ്വരാഗം, പ്രാഞ്ചി, ശിക്കാര്‍ എന്നിവ പോലെ എല്‍സമ്മയും മികസഡ് റെസ്പോണ്‍സുമായി മുന്നോട്ട് നീങ്ങുന്നു.......

Friday, September 10, 2010

സിനിമാ ഹണ്ട് : ശിക്കാര്‍

ജോലി തേടി തിരുവനന്തപുരം നഗരം വിട്ടതിന് ശേഷം, അവധിക്ക് നാട്ടിലേക്കുള്ള മടക്കത്തിന് ശേഷമുള്ള സിനിമാ ഹണ്ടിന്റെ തുടക്കം‍ എല്‍സമ്മ കണ്ടാവണമെന്നായിരുന്നു ആഗ്രഹം, പക്ഷേ ലാലേട്ടന്റെ ശിക്കാര്‍ ആയത് യാദൃശ്ചികം മാത്രം. കൂട്ടുകാരന്റെ കല്യാണസദ്യയിലെ പായസം കുടിക്കുമ്പോഴാണ് സുഹൃത്തിന്റെ കോള്‍. ശിക്കാര്‍ കാണാനുള്ള ക്ഷണവുമായി. ലാലേട്ടന്‍ ഫാന്‍ ആയോണ്ടുള്ളൊരു ഔദാര്യം.



ശ്രീകുമാര്‍/ശ്രീവിശാഖില്‍ നല്ല തിരക്ക്, ഇതിനിടയില്‍ അവര്‍ എങ്ങനെ ടിക്കറ്റെടുക്കുന്ന് സംശയിച്ച് നില്‍ക്കുമ്പോഴാണ് വീണ്ടും കോള്‍, പടം ന്യൂവിലുമുണ്ട്, അങ്ങോട്ടെത്താന്‍. അവിടെ മറ്റ് രണ്ടിടത്തും അപേക്ഷിച്ചുള്ള തിരക്കൊന്നുമില്ല. നഗരത്തിലെ പോസ്റ്ററുകളില്‍ മുഴുവന്‍ വന്ദേമാതരം - ന്യൂ എന്ന് പതിച്ചിരിക്കുന്നതോണ്ടാവുമോ ഈ തിരക്കില്ലായ്മ(ഞാനൊരു ലാല്‍ ഫാനാണേ... :) ).

ചിത്രം കണ്ടിറങ്ങുമ്പോള്‍ മോഹന്‍ലാലിന്റെ ബലരാമനെക്കാള്‍ മനസ്സില്‍ തങ്ങി നിന്നത് സമുതിരകനിയുടെ അബ്ദുള്ളയെന്ന നക്സല്‍ നേതാവാണ്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെയപേക്ഷിച്ച് ചുരുക്കം സീനുകളില്‍ മാത്രമേ എത്തുന്നുള്ളുവെങ്കിലും
അബ്ദുള്ളയായി സമുതിരകനിയുടെ പ്രകടനം അവിസ്മരണീയം എന്ന് തന്നെ വിശേഷിപ്പിക്കണം.

ഇത്രയും നല്ല സ്ഥലങ്ങള്‍ നമ്മുടെ നാട്ടിലുണ്ടല്ലേ എന്ന് തോന്നിപ്പിക്കുന്നതാണ് ചിറ്റാഴയുടെ പ്രകൃതിഭംഗി. അത് അതിന്റെതായ ഭംഗിയില്‍ നമ്മളിലെത്തിക്കാന്‍ ക്യാമറ ചലിപ്പിച്ച മനോജ് പിള്ള പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഇത് ശരിക്കും എവിടെയാ സ്ഥലമെന്നറിയുന്നവര്‍ ഒന്ന് കമന്റ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു....

ലാലേട്ടനെക്കുറിച്ച് പറയേണ്ട കാര്യമില്ല, ഇതിനു മുമ്പും പലപ്പോഴായി പറഞ്ഞിട്ടുള്ളതാണിതൊക്കെ. സ്റ്റണ്ട് രംഗങ്ങളിലെ തന്റെ മെയ്‍വഴക്കം ഇനിയും കൈമോശം വന്നിട്ടില്ലെന്നദ്ദേഹം കാണിച്ചു. സൂപ്പര്‍ താരങ്ങളില്‍ സംഘടന രംഗങ്ങള്‍ കൈകാര്യം ചെയ്യാന്‍ തന്നെ കഴിഞ്ഞേ വേറാരുമുള്ളു എന്ന് അദ്ദേഹം വീണ്ടും കാണിച്ചു. ഭ്രമരത്തിന് ശേഷം ലാലേട്ടന്‍ വീണ്ടും തിളങ്ങി(അത്രേം വരുമോ?)എന്ന പൊതു അഭിപ്രായം നല്‍കുന്ന ചിത്രം. ഇതിനിടയില്‍ ഞാന്‍ ഇവിടം സ്വര്‍ഗ്ഗമാണ് മാത്രമേ

കണ്ടുള്ളു എന്നത് വേറൊരു കാര്യം. ലാലേട്ടനെ ഇണ്ട്രോഡ്യൂസ് ചെയ്യുന്ന സീനിലെ മൂപ്പരുടെ ആ നില്പ് എനിക്ക് വളരെയധികം ഇഷ്ടമായി. അത് പോലെ തന്നെ പാറയിടുക്കുകള്‍ക്കിടയിലൂടെയുള്ള ക്ലൈമാക്സ് രംഗത്തിലെ സ്റ്റണ്ടും എടുത്ത് പറയേണ്ടവയാണ്.

കലാഭവന്‍ മണി, ലാലു അലക്സ്, തലൈവാസല്‍ വിജയ്, അനന്യ, സ്നേഹ, ലക്ഷമി ഗോപാലസ്വാമി, മൈഥിലി, സുരാജ്, ജഗതി, കൈലാഷ്, ബാബുനമ്പൂതിരി, കൊച്ചുപ്രേമന്‍, കണ്ണൂര്‍ ശ്രീലത, രശ്മിബോബന്‍ തുടങ്ങി ഒരു പിടി അഭിനേതാക്കള്‍ ചിത്രത്തില്‍ വന്നു പോകുന്നുണ്ട്.

ഈറ്റ വെട്ടുകാരുടെ കഥയാണെങ്കിലും, ഈറ്റ വെട്ടിന് വല്യ പ്രാമുഖ്യം നല്‍കുന്നതിന് ആരും ശ്രദ്ധ ചെലുത്തിയതായി കണ്ടില്ല. നല്ലൊരു പുഴയയുടെ തീരമായിരുന്നു ലൊക്കേഷനെങ്കിലും, നരന്‍ എന്ന ചിത്രത്തിലെ പോലെ പുഴയെ നല്ലരീതിയിലുപയോഗിക്കാനും സംവിധായകന്‍ ശ്രമിച്ചില്ലെന്ന് വേണം പറയാന്‍(ഈറ്റക്കെട്ടുകള്‍ വെള്ളത്തില്‍ ഒലിച്ച് പോകുന്നതും, ലാലേട്ടന്‍ അത് നീന്തിപിടിച്ച് കരയ്ക്കടുപ്പിക്കുന്നതും etc എടക് ;) )

മൈഥിലി എന്ന നടിയും, സ്വാഭാവികതയില്ലാതെ എങ്ങനേലും പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ഹാസ്യരംഗങ്ങളും, അഞ്ചുമിനുട്ടില്‍ ഒരു ഗാനം എന്ന റേഷിയോയും ഒഴിവാക്കിയിരുന്നെങ്കില്‍ എത്രയോ ഭേദമാകുമായിരുന്ന, ക്യാമറ(മനോജ് പിള്ള),അബ്ദുള്ള(സമുതിരകനി),ബലരാമന്‍(ലാലേട്ടന്‍) എന്നിവരുടെ പ്രകടനം കൊണ്ട് മികച്ചു നില്‍ക്കുന്ന ഒരു തരക്കേടില്ലാത്ത ചിത്രം.(ആകെ കണ്‍ഫ്യൂനായോ? :p)


വാല്‍ക്കഷ്ണം: കേരളത്തിലെ അണ്‍എക്സപ്ലോറ്ഡ് ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി ചിറ്റാഴ(ഒറിജിനല്‍) മാറട്ടേയെന്ന് പ്രത്യാശിക്കുന്നു. അവിടെ ചെല്ലുമ്പോള്‍ ഇതെല്ലാം ക്യാമറ ടെക്നിക്ക് മാത്രമായിരുന്നു എന്ന് തോന്നിക്കരുതേ.

പറയാന്‍ വിട്ട് പോയ ഒരു കാര്യം, ഇതില്‍ എല്‍ദോ മാഷിന്റെ ഒരു ഡാന്‍സ്/സോംഗ് നമ്പറുമുണ്ട്.......

Sunday, July 18, 2010

മനം കവര്‍ന്ന് മലര്‍വാടി


ലോകകപ്പ് അവസാനിച്ചിന്ന് ഒരാഴ്ചയാകുന്നു. കഴിഞ്ഞൊരു മാസമായി പലകാര്യങ്ങളും മാറ്റി
വച്ച് ടിവി സ്ക്രീനിലേക്ക് കണ്ണും നട്ട്, വുവുസല ശബ്ദവും കേട്ടിരുന്ന എനിക്ക് ജെറ്റ്ലാഗ്
പോലെ വേള്‍ഡ്കപ്പ് ലാഗ് പിടിപെട്ടെന്ന് കൂട്ടുകാരും വീട്ടുകാരും പറഞ്ഞു തുടങ്ങിയിരിക്കുന്നു.
ഒരിടവേളക്ക് ശേഷമുള്ള പുതുതുടക്കത്തിന് ഒരുകൂട്ടം പുതുമുഖങ്ങളുടെ പടമാകാമെന്ന്
കരുതിക്കൂട്ടിയെടുത്ത തീരുമാനമൊന്നുമല്ല.

പതിവ് സിനിമാസഹചാരിയായ രമേഷ് സിനിമയ്ക്ക് പോകാം എന്ന് പറഞ്ഞ് വിളിക്കുമ്പോള്‍
അവന്റെ നാവില്‍ നിന്ന് 'ഒരു നാള്‍ വരും' എന്നത് വരുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ.
ഇന്‍സെപ്ഷന്‍, അപൂര്‍വ രാഗം, മലര്‍വാടി എന്നിങ്ങനെ ലിസ്റ്റ് നീണ്ടപ്പോള്‍ വിനീത്
ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ്ബിന് പോകാമെന്ന് തീരുമാനമെടുത്തു.
എന്തായാലും അച്ഛന്റെ(ശ്രീനിവാസന്റെ ) മകനല്ലേ.

മഴയ്ക്ക് നന്ദി പറഞ്ഞ് കൊണ്ട്(അധികം ആളുണ്ടാവില്ലല്ലോ തിയേറ്ററില്‍) ന്യൂവില്‍
എത്തിയപ്പോള്‍ ബൈക്ക് പാര്‍ക്കിംഗ് ഷെഡ്ഡും കഴിഞ്ഞ് പുറത്തേക്ക് വ്യാപിച്ചിരിക്കുന്നു.
ബാലക്കണി കൌണ്ടറില്‍ 'ഫുള്‍ ' എന്ന ബോര്‍ഡ് തൂങ്ങിക്കിടക്കുന്നു. സെക്യൂരിറ്റി
ചേട്ടനോട് ബാലക്കണി ടിക്കറ്റുണ്ടാവുമോയെന്ന് അന്വേഷിച്ചു, ക്യാന്‍സലേഷന്‍ കാണും
മുകളിലൊന്ന് ചോദിച്ചു നോക്കൂ എന്ന് ഉടന്‍ വന്നു മറുപടി.....

മഴ കാത്തു. ടിക്കറ്റുണ്ട്. ഏസി ഇടാത്തതിന് തിയേറ്ററുകാരോടും നന്ദി പറഞ്ഞുകൊണ്ട് പേര്
ഓര്‍ത്തുവയ്ക്കാന്‍ കഴിയാത്ത ഒരു പറ്റം പുതുമുഖ താരങ്ങളുടെ സിനിമ കാണുന്നതിലേക്ക്
മുഴുകി. കുറേ നാളുകള്‍ക്ക് ശേഷം തിയേറ്ററില്‍ പോയി കാണുന്ന ഒരു സിനിമയില്‍ മുക്കാല്‍
ഭാഗവും പുതുമുഖങ്ങള്‍ എന്നത് തന്നെ ഈ സിനിമയുടെ വിജയമെന്ന് പറയാം.

അഞ്ച് കൂട്ടുകാരുടെയും അവരെ ഒന്നിപ്പിച്ച ആര്‍ട്സ് ക്ലബ്ബിന്റെയും അതിന് കാരണമായ
കുമാരേട്ടന്‍ എന്ന ചായക്കടക്കാരന്റെയും അവരോട് ബന്ധപ്പെട്ട് കിടക്കുന്ന കുറേ
കഥാപാത്രങ്ങളുടെയും കഥ. വിനീത് ശ്രീനിവാസന്റെ 'മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് '.

കൂട്ടത്തിലെ നേതാവും, കുറച്ച് കലിപ്പ് കൂടിയതുമായ പ്രകാശന്‍, പക്വതയോടെ പെരുമാറുന്ന
പ്രവീണ്‍, ലുങ്കിമാത്രമുടുത്ത് കാണുന്ന കുട്ടു, എന്റെ ഏതോ കൂട്ടുകാരനോട് സാമ്യം തോന്നുന്ന
പുരുഷു, മികച്ച പാട്ടുകാരനായ സന്തോഷ് എന്നീ പുതുമുഖങ്ങളായ മലര്‍വാടിക്കാരോടൊപ്പം
നമുക്ക് പരിചിതരായ നെടുമുടി വേണുവും, സുരാജ് വെഞ്ഞാറമൂടും, സലീം കുമാറും,
ജഗതിശ്രീകുമാറും, കോട്ടയം നസീറും ജനാര്‍ദ്ദനനും ചിത്രത്തിലുണ്ട്.

ശ്രീനിവാസനെപ്പോലെ തന്നെ സമകാലിക സംഭവങ്ങളെ വിനീതും സിനിമയില്‍ പരാമര്‍ശിക്കുന്നുണ്ട്, ട്രേഡ് യൂണിയന്‍കാരുടെ നോക്കൂകൂലിയ്ക്കും, റിയാലിറ്റി ഷോയ്ക്കുമെല്ലാം വിനീത് ശ്രീനിവാസന്‍ മെല്ലെ കൊട്ടുന്നുണ്ട്. സ്ത്രീകഥാപാത്രങ്ങള്‍ക്ക് മറ്റ് മലയാള സിനിമ പോലെ കാര്യമായൊന്നും ചെയ്യാനില്ലെന്നുള്ളത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

കുട്ടുവിന്റെ തമാശകളും, പുരുഷു തന്റെ കാമുകിയായ ഗീതുവിനെ ആദ്യമായി കാണുമ്പോളുള്ള
പ്രകടനവുമൊക്കെ മനസ്സില്‍ നില്‍ക്കുന്നു.പല കഥാപാത്രങ്ങളെയും ഇന്‍ട്രോഡ്യൂസ്
ചെയ്യുമ്പോളുള്ള ബാക്ക് ഗ്രൌണ്ട് മ്യൂസിക്കും നന്നായി തോന്നി. പല നല്ല മുഹൂര്‍ത്തങ്ങളുമുള്ള
ഒരു സിനിമ. പല പല ചെറു നമ്പറുകളുമായി വിനീത് ശ്രീനിവാസന്‍ തന്റെ തുടക്കം
മോശമാക്കിയില്ല. പലരും മോശമെന്ന് പറഞ്ഞെങ്കിലും, സിനിമയോടൊപ്പം കണ്ടപ്പോള്‍ ഗാനങ്ങളെക്കുറിച്ചുള്ള മുന്‍വിധി മാറി.

തുടക്കം മോശമായില്ല വിനീതിന്റെയും എന്റെയും(ഒരിടവേളക്ക് ശേഷമുള്ള സിനിമ കാണല്‍).

അവസാനമായി പറയുകയാണെങ്കില്‍ കണ്ട എനിക്കും, സിനിമാ നടന്‍ ദിലീപിനും(മൂപ്പരാണല്ലോ പടം പിടിച്ചത്) മുടക്കിയ പണം മൊതലായ പടം.

Friday, July 2, 2010

അര്‍ജന്‍റീനയും ബ്രസീലും പിന്നെ മഴയും

ജൂണ്‍ 30 2005. ജര്‍മ്മനിയോട് പെനാല്‍ട്ടിയില്‍ അര്‍ജന്‍റീന അടിയറവ് പറഞ്ഞ ദിവസം. അന്ന് നിറഞ്ഞ് കവിഞ്ഞ ആംഫി തിയേറ്ററില്‍ നിന്ന് കളിയും കണ്ട് മടങ്ങുന്പോള്‍ പ്രകൃതി കണ്ണുനീര്‍ പൊഴിച്ചതും പിറ്റേ ദിവസം ബ്രസീലും ഇംഗ്ലണ്ടുമെല്ലാം ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായത് ഞാന്‍ 'വാമോസ് അര്‍ജന്‍റീന‍' എന്ന മുന്‍ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ടായിരുന്നു.




ജൂലായ് 2, 2010, അന്നത്തെ പോലെ ഇന്നും ഒരു വെള്ളിയാഴ്ച, ഓഫീസിലെ അതേ ക്ലബ്ബിലിരുന്ന് ബ്രസീല്‍ തോല്‍ക്കുന്നതും കണ്ട് തിരിച്ച് വീട്ടിലേക്ക് വരുന്പോള്‍ അന്നത്തെ പോലെ ശക്തമല്ലെങ്കിലും ഇന്നും മഴ പെയ്തു.

അന്ന് നനഞ്ഞൊട്ടിയ അര്‍ജന്‍റീനന്‍ ജഴ്സിയുമായി ദുഖത്തോടെ വീട്ടിലേക്ക് കയറിയെങ്കില്‍ , ഇന്ന് മഴ നനഞ്ഞെത്തുന്പോള്‍ ഉള്ളില്‍ ചെറിയൊരു സന്തോഷമുണ്ടായിരുന്നോ?





നാളെ ശനിയാഴ്ച, അന്നത്തെ ശനിയാഴ്ച ബ്രസീലാണിറങ്ങിയതെങ്കില്‍ ഇന്നത്തെ ശനിയാഴ്ച എന്‍റെ പ്രിയ ടീം അര്‍ജന്‍റീനയിറങ്ങുന്നു. അന്നവര്‍ക്ക് പറ്റിയത് നമുക്ക്

പറ്റാതിരിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെ ഒരു ചോദ്യം.

അര്‍ജന്‍റീനയും ബ്രസീലും മഴും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? തൂവാനത്തുന്പികളില്‍ ക്ലാരയും ജയകൃഷ്ണനും കാണുന്പോള്‍ കൂട്ടായി മഴയെത്തും പോലെ, ഇവര്‍ തോല്‍ക്കുന്പോളും ഒപ്പം മഴയും എത്തുന്നു......



ഉറുഗ്വായ് - ഘാനാ മത്സരം കാണാനായി തയ്യാറാവുന്പോള്‍ ഒരു ദുഖം മാത്രം, നാളെ അര്‍ജന്‍റീന ജയിച്ചാലും സ്വപ്ന ഫൈനല്‍ നടക്കില്ലല്ലോ.......


കക്കാ - മെസ്സി പോരാട്ടത്തിനായി ഇനിയും നാളുകളേറെ കാത്തിരിക്കണമല്ലോ?

വാമോസ് അര്‍ജന്‍റീന.......

Sunday, June 6, 2010

ലോകകപ്പ് ആര്‍ക്ക്

ഇറ്റലിക്ക്, ഇരുന്പ് ഡിഫന്‍സ്
ബ്രസീലിന്, ബ്രേക്ക്ത്രൂ പാസുകള്‍
പോര്‍ച്ചുഗലിന്, പോര്‍വിളികള്‍
ജര്‍മ്മനിക്ക്, ജയ് ജയ് വിളികള്‍
ഇംഗ്ലണ്ടിന്, ഇടിവെട്ടടികള്‍

അര്‍ജന്‍റീനക്ക്, ലോകകപ്പ്






ഇറ്റലിക്ക്, ഗിലാര്‍ഡിനോ
പോര്‍ച്ചുഗലിന്, റോണാല്‍ഡോ
ജര്‍മ്മനിക്ക്, പോഡോള്‍സ്കി
ഇംഗ്ലണ്ടിന്, റൂണി
ഹോളണ്ടിന്, വാന്‍പെറെസി
സ്പെയിനിന്, ടോറസ്
ബ്രസീലിന്, കാക്ക
ഫ്രാന്‍സിന്, ഹെന്‍‍റി


അര്‍ജന്‍റീനക്ക്, ലോകകപ്പ്.....

Wednesday, April 14, 2010

ഐപിഎല്‍ ചരിതം നാലാം ഭാഗം

ഞാനൊരു തരൂര്‍ഫാനായത് കാരണവും, കേരള ഐപിഎല്‍ ടീം വരണമെന്നാഗ്രഹിക്കുക ചെയ്യുന്നതിനാലും, ഇതില്‍ ഒരു സൈഡിനോട് പക്ഷപാതമുണ്ടെന്ന ആരോപണം സമ്മതിക്കുന്നു.
നളചരിതത്തിലെ "നായര്‍ വിശന്നു വലഞ്ഞു" എന്ന ഭാഗത്തെ ഒന്നു മാറ്റിയെഴുതിയതാണ് (വികലമാക്കിയോ എന്ന സംശയവുമുണ്ട്). കുഞ്ചന്‍ നമ്പ്യാര്‍ ക്ഷമിക്കുമെന്ന് വിചാരിക്കുന്നു, അത് പോലെ നിങ്ങളും. ആദ്യമായാണ് ഇതുപോലൊരെണ്ണം ശ്രമിക്കുന്നതെന്ന് സൂചിപ്പിക്കുന്നു. തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുക.


"മോദി കിണഞ്ഞു ശ്രമിച്ചിട്ടെങ്ങും അദാനിയ്ക്ക് ടീമായില്ല
ആയതു കേട്ടുകലമ്പിച്ചങ്ങാരിശമുടനേ ട്വിറ്ററിലെറിഞ്ഞു
ചുട്ടുതിളയ്ക്കും ട്വീറ്റുകളെല്ലാം വാരിക്കോരി ട്വിറ്ററിലിട്ടു
കിട്ടിയ പെണ്ണിനെ മടികൂടാതെ, തരൂരിനൊപ്പം കെട്ടിവരിഞ്ഞു
തെറിവിളി കൊലവിളിയൊക്കെ നടന്നു, മുറവിളിയായി പാര്‍ട്ടികളെത്തി
കോലമെടുത്തു തീയിലെരിച്ചു, മീഡിയങ്ങു കളത്തിലിറങ്ങി
അതുകൊണ്ടരിശം തീരാഞ്ഞവരിനി ഹര്‍ത്താലിനായി മണ്ടി നടക്കും."

Sunday, January 31, 2010

വരുന്നോ, വീണ്ടുമാ വസന്തകാലം

ജനിച്ചത് കേരളത്തിന്‍റെ വടക്കേ അറ്റത്തുള്ള കോഴിക്കോടാണെങ്കിലും വളര്‍ന്നതും പഠിച്ചതും ജോലി ചെയ്യുന്നതും തലസ്ഥാന നഗരിയായ തിരുവനന്തപുരത്താണ്. സ്കൂള്‍ അവധിക്കാലം ചെലവഴിച്ചിരുന്നത് രണ്ട് ഘട്ടങ്ങളിലായിട്ടായിരുന്നു. അച്ഛന്‍റെ നാടായ എറണാകുളത് ഒരു മാസം, അമ്മയുടെ നാടായ കോഴിക്കോട് ഒരു മാസം. കളിക്കൂട്ടുകാരും ബന്ധുബലവും ഏറെയുള്ള മലബാര്‍ അവധിക്കാലം തന്നെയാണ് എന്നെ ഹരം കൊള്ളിച്ചിരുന്നത്. കണ്ണൂര്‍ എക്സ്പ്രസ്സ് യാത്രയില്‍ പുലര്‍ച്ചെ എണീറ്റ്, ജനലരികില്‍ സ്ഥാനം പിടിച്ച് തണുത്ത കാറ്റേറ്റ പുറംകാഴ്ച്ചകള്‍ കാണുന്നത് ഇന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നു.


പാടങ്ങളില്‍ നാട്ടിയ ഗോള്‍ പോസ്റ്റുകള്‍ , അവയ്ക്ക് നടുവില്‍ പന്തിനായി പൊരുതുന്ന കളിക്കൂട്ടങ്ങള്‍ . അതൊരു പതിവ് കാഴ്ച്ചയായിരുന്നു. പിന്നീടങ്ങോട്ട് കാലത്തിനൊപ്പം കളിയുടെ കോലവും മാറി. നാട്ടിയ പോസ്റ്റും പാടങ്ങളുമെല്ലാം അവിടെത്തന്നെയുണ്ട്, എന്നാല്‍ മൈതാന മധ്യത്തില്‍ ഒരു നിറവ്യത്യാസം. പച്ചപ്പില്‍ നിന്ന് വ്യത്യസ്തമായി മണ്ണിന്‍റെ നിറമുള്ള ഒരു നീളന്‍ കളം. ക്രിക്കറ്റ് പിച്ച്. എല്ലാ സ്പോര്‍ട്സുകളെയും സ്നേഹിക്കുന്ന കൂട്ടതില്‍ ഞാന്‍ ക്രിക്കറ്റിനെയും സ്നേഹിക്കുന്നു. പക്ഷേ അത് മറ്റ് കളികളുടെ ചിറകുകളരിഞ്ഞാണെന്നോര്‍ക്കുന്പോള്‍ വിഷമവുമുണ്ട്.


ഫുട്ബോളിന് എന്തെന്നില്ലാത്ത ഒരാവേശം നല്‍കുവാനുള്ള കഴിവുണ്ട്. അത് ത്രീസായാലും ഫൈസായാലും സെവന്‍സായാലും പിന്നെ അംഗീകൃത വിഭാഗമായ ഇലവന്‍സായാലും ശരി. പന്തുരുളുന്നത് കണ്ടാല്‍ നിമിഷ നേരം കൊണ്ട് കാണികള്‍ നിറയും കളിസ്ഥലത്തിന് ചുറ്റും.


ഞാന്‍ കളി ശ്രദ്ധിച്ച് തുടങ്ങിയ കാലത്ത് ടൈറ്റാനിയവും, കേരള പോലീസും, കെല്‍ട്രോണുമെല്ലാമായിരുന്നു കേരള ഫുട്ബോള്‍ . പോലീസും, കെല്‍ട്രോണും വീണപ്പോള്‍ എഫ്സികൊച്ചിനും എസ്ബിടിയും വന്നു. പിന്നെ വിവ വന്നു, മലബാര്‍ യുണൈറ്റഡ് വന്നു അങ്ങനെ വന്പന്‍ രീതിയില്‍ തുടങ്ങിയ ടീമുകളും, ചെറുമീനുകളുമെല്ലാമുണ്ടെങ്കിലും, അവര്‍ക്ക് കളിക്കാന്‍ കേരളത്തില്‍ ടൂര്‍ണമെന്‍റുകളില്ലാതായി.



ഇന്ന് പോലീസും, കെല്‍ട്രോണും,എഫ്സി കൊച്ചിനും ഒന്നും ചിത്രത്തില്‍ തന്നെയില്ല. എന്തിനേറെ പറയുന്നു സന്തോഷ് ട്രോഫിയില്‍ പോലും കേരളം ഒരു ശക്തിയല്ലാതെ മാറിയിരിക്കുന്നു.



2010-ല്‍ കേരള ഫുട്ബോളിന് നല്ല കാലമാണെന്ന്തോന്നുന്നു, 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജി.വി രാജ ടൂര്‍ണമെന്‍റ് പുനര്‍ജ്ജീവിച്ചിരിക്കുന്നു. മനോരമ ഗോള്‍ഡ് കപ്പും, നായനാര്‍ മെമ്മോറിയല്‍ ടൂര്‍ണമെന്‍റുമെല്ലാം നമ്മുടെ ഫുട്ബോള്‍ കലണ്ടറുകളില്‍ പതുക്കെ സ്ഥാനം പിടിച്ചു വരുന്നു.ഇന്നത്തെ പത്രം നോക്കിയപ്പോള്‍ ദാ വേറൊരു ടൂര്‍ണമെന്‍റും കണ്ടു. ഭഗത് സോക്കര്‍ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ടൂര്‍ണമെന്‍റ.


ഒപ്പം തന്നെ പത്തനാപുരം ആസ്ഥാനമാക്കി പുതിയൊരു ഫുട്ബോള്‍ ക്ലബ്ബിനെക്കുറിച്ചുള്ള വാര്‍ത്തയും(1981ല്‍ തുടങ്ങിയെങ്കിലും, വിനു ജോസ് കോച്ചായി എത്തിയപ്പോളാണ് അവര്‍ക്ക് ഉണര്‍വ്വ് വന്നതെന്ന് തോന്നുന്നു) .ഏറെ കൊട്ടിഘോഷിച്ച എഫ്.സി. കൊച്ചിന്‍റെ ഗതി ഇവര്‍ക്ക് വരരുതേയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.


ജിവി രാജ ഫിക്സച്ചര്‍ തിരയുന്നതിനിടയില്‍ കണ്ടെത്തിയ ഒരു ഫുട്ബോള്‍ സൈറ്റ്, ഫുട്ബോള്‍ കേരള


http://footballkerala.com/

ഇതെല്ലാം കണ്ട് ഞാന്‍ ചോദിച്ചു പോകുന്നു. വരുന്നോ, വീണ്ടുമാ വസന്തകാലം.


വരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു, ഒപ്പം നിങ്ങളും പ്രാര്‍ത്ഥിക്കുക

Sunday, January 3, 2010

ഇവിടം സ്വര്‍ഗ്ഗമാണ് : അമീക്കസ് ക്യൂറി

'ഡാ, 3 ഇഡിയറ്റ്സ് കാണാന്‍ പോണ്ടേ' രമേഷന്‍റെ ഹലോ ശബ്ദം കേട്ടു ഞാന്‍ ചോദിച്ചു...
'നീ പോയ്ക്കൊ, ഞാന്‍ ഇന്നലെ പോയി കണ്ടു'
'അതെന്ത് പണിയാടാ, എന്നേം വിളിക്കണമെന്ന് പറഞ്ഞിട്ട്'
'നീ ക്രിക്കറ്റെന്നും പറഞ്ഞ് നടക്കുവല്ലായിരുന്നോ ,നമുക്ക് ഇവിടം സ്വര്‍ഗ്ഗമാണിന് പോകാം. '
'ബാല്‍ക്കണിയുണ്ടെങ്കില്‍ മാത്രമേ ഞാനുള്ളു, വേറെ ആരുണ്ട് ഇവിടെ, നാട്ടില്‍ പോകാത്തവര്‍ '
'ബാലനുണ്ടാവും നീയൊന്ന് വിളിച്ചു നോക്ക്, ഞാന്‍ SMS വഴി ബുക്ക് ചെയ്യാന്‍ നോക്കട്ടെ' അവന്‍ ഫോണ്‍ കട്ട് ചെയ്തു.
രമേഷനോടുള്ള സംഭാഷണം നിര്‍ത്തി ഞാന്‍ അഭിലാഷ് ബാലനെ ഡയല്‍ ചെയ്തു.


' നീ വരുന്നോ ഇവിടം സ്വര്‍ഗ്ഗമാണ് കാണാന്‍ ?'
' കുറച്ചൂടെ നേരത്തെ പറഞ്ഞൂടേ, ഇനിയിപ്പോ ചോറൊക്കെയുണ്ട് എപ്പോ ഇറങ്ങാനാ' ബാലന്‍റെ മറുപടി

' പടം തുടങ്ങാന്‍‍ ഇനീം രണ്ടര മണിക്കൂറുണ്ട്, അത്രയും സമയം പോരെ നിനക്ക് ചോറുണ്ണാന്‍ '

' അതല്ലടാ, ഇന്ന് റൂമില്‍ ചോറുണ്ടാക്കണ ഡ്യൂട്ടി എനിക്കാ, അതെനി എപ്പോ ആയി വരും എന്നുള്ളതാ ഒരു പ്രശ്നം'

' നീ ചോറുണ്ടോ ഇല്ലേ എന്നുള്ളത് നിന്‍റെ പ്രശ്നം, വേണേല്‍ വേഗം രമേഷനെ വിളിച്ച് പറ, അവന്‍ SMS വഴി ബുക്ക് ചെയ്യാന്‍ ശ്രമിക്കുകയാണ് '


രമേഷനോടും കളിയല്ല കല്യാണം ഫെയിം അഭിലാഷിനുമൊപ്പം ഇവിടം സ്വര്‍ഗ്ഗമാണ് കാണാനിറങ്ങുന്പോള്‍ ചിത്രം കാണാനാവുമോ എന്നുറപ്പില്ലായിരുന്നു, SMS ബുക്കിങ്ങ് കണ്‍ഫര്‍മേഷന്‍ കിട്ടിയ പ്രകാരം പടം തുടങ്ങുന്നതിന് മുക്കാല്‍ മണിക്കൂര്‍ നേരത്തെ എത്തണമെന്നാണ്. തിരുവനന്തപുരത്താണെങ്കില്‍ രണ്ടു ദിവസമായി ബ്ലോക്കോട് ബ്ലോക്ക്(പ്രധാനമന്ത്രിയുടെ സന്ദര്‍ശനം). തിയേറ്ററിലെത്തിയപ്പോള്‍ മുടിഞ്ഞ തിരക്ക്, അവിടെയുള്ള സെക്യൂരിറ്റിക്കാര്‍ക്കൊന്നും മൊബൈല്‍ ബുക്കിങ്ങിന്‍റെ കാര്യങ്ങളൊന്നും പിടിയുമില്ല.



തിയേറ്ററിലെത്തിയ ദിവസം തന്നെ മണ്ണിന്‍റെ മണമുള്ള ചിത്രമെന്ന് സാക്ഷ്യപ്പെടുത്തിയ അനിലിന്‍റെ പഞ്ചസാരപ്പൊതിയിലാണ് (ബ്ലോഗ്) ആദ്യ റിവ്യു വായിച്ചത്, തുടര്‍ന്നങ്ങോട്ട് ഗുഡ് സര്‍ട്ടിഫിക്കറ്റ് മാത്രമുള്ള അനേകം റിവ്യുകള്‍ . പഴയ കുസൃതിച്ചിരിയും കള്ളനോട്ടവും എല്ലാമുള്ള 'ഭഗവാനും' 'ഏയ്ഞ്ചലും' ഒന്നുമല്ലാത്ത സാധാരണക്കാരനായ ലാലേട്ടനെക്കാണാന്‍ അന്നേ തീരുമാനിച്ചതാണ്.

നിറഞ്ഞു കവിഞ്ഞ ശ്രീകുമാര്‍ തിയേറ്ററും പരിസരങ്ങളിലുമെല്ലാം ഒരു സുഹൃത്ത് മൊബൈല്‍ ക്യാമറയുമായി നടക്കുന്നുണ്ട്, വണ്ടികളുടെ തിരക്കും നീണ്ട ക്യൂവുമെല്ലാം പകര്‍ത്തുന്നു, ഏതെങ്കിലും ഓര്‍ക്കൂട്ട്
കമ്മ്യൂണിറ്റിയിലിടാനാവും.

തിലകനും കവിയൂര്‍ പൊന്നമ്മയും ഒരു ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിന്‍റെ അച്ഛനും അമ്മയുമായി വേഷമിടുന്ന ചിത്രം, ' ക്ലാസ്മേറ്റ്സ്' , ' സൈക്കിള്‍ ' എന്ന ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ജെയിംസ് ആല്‍ബര്‍ട്ട്, ' ഉദയനാണു താരം' , ' നോട്ട്ബുക്ക്' എന്ന ചിത്രങ്ങളുടെ സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസുമായി ഒന്നിക്കുന്ന ചിത്രം. ഈ പ്രത്യേകതളോടെയാണ് ' ഇവിടം സ്വര്‍ഗ്ഗമാണ്' തിയേറ്ററുകളില്‍ എത്തുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷ കാത്തുസൂക്ഷിക്കുന്ന ഈ ചിത്രത്തില്‍ തിരക്കഥയാണു താരം എന്നു പറയാതിരിക്കാന്‍ വയ്യ.
ആലുവാ ചാണ്ടിയായി എത്തുന്ന ലാലു അലക്സ് തന്‍റെ കരിയറിലെ തന്നെ മികച്ചൊരു കഥാപാത്രം ചെയ്തിരിക്കുന്നു. ഭുവനചന്ദ്രന്‍ എന്ന ആധാരമെഴുത്തുകാരന്‍റെ ചിതല്‍ പ്രയോഗവും, മുതലക്കുഞ്ഞുങ്ങളും പ്രേക്ഷകര്‍ക്ക് ഓര്‍ത്തു ചിരിക്കുവാനുള്ളവയാണ്. അമീക്കസ് ക്യൂറിയായി ശ്രീനിവാസനും, ചിത്രത്തിലെ മൂന്നു നായികമാരും, വന്നു പോകുന്ന എല്ലാ ചെറുകഥാപാത്രങ്ങളും രസകരമായി തന്നെ അവതരിപ്പിക്കപ്പെടുന്നു.
ക്ലൈമാക്സിന്‍റെ പിരിമുറുക്കമില്ലാതെ, പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഈ ചിത്രത്തിലൂടെ ലാലേട്ടന്‍റെ നമ്മള്‍ കണ്ടുമറന്ന പഴയകാല മാനറിസങ്ങളെല്ലാം കാട്ടിത്തന്ന അണിയറപ്രവര്‍ത്തകര്‍ക്കു നന്ദി പറയുന്നു. ചിത്രത്തില്‍ പാട്ടില്ലെന്ന് പല റിവ്യൂകളിലും വായിച്ചെങ്കിലും, അതിന്‍റെ അഭാവം നമ്മളൊരിക്കലും അറിയില്ല എന്നതാണ് സത്യം.

അമീക്കസ് ക്യൂറി എന്നാല്‍ കോടതിയുടെ സുഹൃത്താണെന്ന് ശ്രീനിവാസന്‍ പറഞ്ഞപ്പോളാണ് മനസ്സിലായത്, അങ്ങനെയെങ്കില്‍ ജെയിംസ് ആല്‍ബര്‍ട്ടും, റോഷന്‍ ആന്‍ഡ്രൂസും മലയാള സിനിമയുടെ അമീക്കസ് ക്യൂറികളാണ്, പൊതുജനത്തിന്‍റെ താല്‍പര്യം മനസ്സിലാക്കി നമ്മുടെ പഴയ ലാലേട്ടനെയും നല്ലൊരു സിനിമയെയും നമുക്ക് സമ്മാനിച്ച മലയാള സിനിമയുടെ
സുഹൃത്തുക്കള്‍‍

വാല്‍ക്കഷ്ണം : ഞാനായിരുന്നു ലാലേട്ടന്‍റെ സ്ഥാനത്തെങ്കില്‍ പച്ചക്കറി കൃഷിയ്ക്ക് പകരം പുഷ്പകൃഷി തുടങ്ങിയേനെ. ഈ പറഞ്ഞതെന്താണെന്നറിയാന്‍ ഒന്നുകില്‍ സിനിമ കണ്ടിട്ടുണ്ടാവണം അല്ലെങ്കില്‍ സിനിമ കാണണം.
Related Posts with Thumbnails