Saturday, October 30, 2010

തൃശ്ശൂരില്‍ നിന്ന് സ്വന്തം പ്രാഞ്ചിയും പുണ്യാളനും

കണ്ടും കേട്ടും പറഞ്ഞും നിങ്ങളിത് കുറേ കേട്ടതാണെങ്കിലും, എന്താണെന്നറിയില്ല, പടം കണ്ട ശേഷം എന്റെ വകയും ഒന്നാവാന്ന് ഭയങ്കര പൂതി. എന്നാല്‍ പിന്നെ എങ്ങനാ തൊടങ്ങല്ലേ പ്രാഞ്ചിയുടെ വിശേഷം.





പൊതുവേ മമ്മൂട്ടി പടങ്ങള്‍ തിയേറ്ററില്‍ പോയി കാണുന്ന പതിവ് എനിക്ക് കുറവാണ് . ഇത് പിന്നെകാണാനുള്ള കാരണം എന്താച്ചാല്‍ , ഒന്ന് പൂനെയില്‍ നിന്ന് നാട്ടിലെത്തിയ ഷംനാറുമൊത്ത് ഫിലിം കാണുക(അതും തമാശ പടം) എന്നതിന്റെ ഒരു രസം. പിന്നെ മ്മടെ തൃശ്ശൂര് ഭാഷയില്‍ മമ്മൂട്ടിയങ്ങ് കാച്ചുകയാണെന്ന് പരക്കെയുള്ള റിപ്പോര്‍ട്ട്. തൃശ്ശൂരിനോട് എന്താണെന്നറിയില്ല, ഭയങ്കര ഒരു ഇതാണ്. അതിപ്പോ തൃശ്ശൂര്‍ റൌണ്ടായാലും, വടക്കുന്നാഥന്‍ ക്ഷേത്രമായാലും
ഒറ്റ തവണ കണ്ട പൂരമാണോ, അതോ അവിടത്തെ ക്ടാങ്ങളയാലും ശരി, ആ ഒരിതുണ്ടല്ലോ, അത് വല്ലാത്തൊന്നാണ്. അതോ തൂവാനത്തുമ്പികളിലൂടെ "നമുക്കൊരു നാരങ്ങാ വെള്ളമായാലോ, ഐസിട്ട് " എന്ന് ലാലേട്ടന്‍ പറയണ കേട്ടത് മുതലുള്ള ഇഷ്ടാണോന്നറിയില്ല. പൂരത്തിനായി തൃശ്ശൂര്‍ക്കാരന്‍ ഷോബിയുടെ വീട്ടില്‍ തങ്ങിയ ആ മൂന്ന് നാളും ദാ ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു.


ഒരു പേരിലെന്തിരിക്കുന്നു എന്ന് ഷേക്ക്സ്പിയറിന് പറയാം ചോദിക്കാം, പക്ഷേ അരിപ്രാഞ്ചിക്ക് അതങ്ങട് സമ്മതിച്ച് കൊടുക്കാനാവില്ല. കാരണം ഗുമ്മുള്ള ഒരു പേരിനായുള്ള നെട്ടോട്ടതിനിടയില്‍ സംഭവിച്ച അക്കിടികളല്ലേ മൂപ്പര് ഫ്രാന്‍സിസ് പുണ്യാളനോട് പറയണേ. പള്ളിയില്‍ വെച്ച് അവര്‍

തമ്മില്‍ കാണണ മുതല്‍ മമ്മൂട്ടി തൃശ്ശൂര്‍ സ്ലാംഗില്‍ അങ്ങ് കസറാണ്. സംഭവത്തിന്റെ കളി മുഴുവനും ഡയലോഗിലാണ് അതിന്റെ ക്രഡിറ്റ് ഫുള്ള് രഞ്ജിത്തിനാണ് പക്ഷേ മറന്നുകൂടാത്ത പ്രകടനം മമ്മൂട്ടിയുടെ കൈയ്യില്‍ നിന്നുണ്ട്. ഒന്നിന്ന് പുറകെ ഒന്നന്നായി വരുന്ന ഡയലോഗുകള്‍ കേട്ട്

മാലപ്പടക്കത്തിന് തിരികൊളുത്തിയ പോലെ ചിരിക്കുന്ന ഷംനാറിനെ (അവനെ നമ്മള്‍ ചിരിക്കുടുക്കയെന്നാണ് വിളിക്കാറ്) മുന്നിലിരുന്ന ഫാമിലി ഇടയ്ക്കിടയ്ക്ക് തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു.

രാജമാണിക്യമെന്ന ചിത്രത്തില്‍ മമ്മൂട്ടി ഇതിന് മുമ്പ് ഈ കളി കളിച്ചിട്ടുണ്ട്, പക്ഷേ അന്ന് പുള്ളി ഒറ്റയ്ക്കായിരുന്നു, പക്ഷേ രഞ്ജിത്തിന്റെ പടത്തില്‍ സ്ക്രീനില്‍ വരുന്ന ഓരോരുത്തരും പറയണത് നല്ല കിണ്ണംകാച്ചിയ തൃശ്ശൂര്‍ ഭാഷയാണ്. അത് തന്നെയാണ് ചിത്രത്തിന്റെ വിജയമെന്നും പറയാം.

ഇന്നസെന്റും പ്രിയാമണിയും സിദ്ദിക്കും ഖുശ്ബുവും ടിനിടോമും,ഗണപതിയും പിന്നെ അങ്ങനെയങ്ങനെ കുറെയധികം ആര്‍ടിസ്റ്റുകളഭിനയിക്കുന്ന ഈ ചിത്രം രണ്ടാം പകുതിയില്‍ എന്തോ ഒന്ന് മിസ്സ് ചെയ്യണ ഫീലിംഗ്സ് ഉണ്ടാക്കുന്നുണ്ടെങ്കിലും, മോശം പറയാനാവാത്ത ഒരു ചിത്രം.

പല ഡയലോഗും ഇവിടെ പറയണമെന്നുണ്ടെങ്കിലും, അതിന്റെ ആ സുഖം അനുഭവിക്കണമെങ്കില്‍ നിങ്ങള്‍ അത് രഞ്ജിത്ത് രചിച്ച്, മമ്മൂട്ടിയുടെ തൃശ്ശൂര്‍ സ്ലാംഗില്‍ തന്നെ കേള്‍ക്കണം.


ജോലിത്തിരിക്കില്‍ നിന്നും മറ്റും ഒന്ന് റിലാക്സ് ചെയ്യാന്‍ പ്ലാനുള്ളവര്‍ക്ക് നല്ല ഡീസന്റായി ചിരിച്ച് മറിഞ്ഞ് രണ്ട് രണ്ടര മണിക്കൂറ് ടിമ്മീന്ന് പറഞ്ഞ് കളയാനുള്ള ബെസ്റ്റ് വഴിയാണ് രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ & ദി സെയിന്റ്.


മമ്മൂട്ടിയെന്ന നടന്റെ മികച്ച വേഷങ്ങളെന്ന്(മുഖ്യധാരാ ചിത്രങ്ങളില്‍) എനിയ്ക്ക് തോന്നിയ ചുരുക്കം ചില ചിത്രങ്ങളെയുള്ളു(ഹിറ്റ്ലര്‍ , അമരം,മൃഗയ) (മനസ്സില്‍ തോന്നിയ ഒന്നുരണ്ടെണ്ണം പറഞ്ഞുവെന്നേയുള്ളു) അതിന്റെയൊപ്പം കണ്ണുമടച്ച് ഞാന്‍ പ്രാഞ്ചിയേട്ടനെയും ഉള്‍പ്പെടുത്തും.


മമ്മൂട്ടി ചിത്രമല്ലേ, റിവ്യൂവിന്റെ ആവശ്യമൊന്നുമില്ല എന്ന് കട്ട(കടുത്ത) ലാല്‍ ഫാനായ മനസ്സ് പറഞ്ഞെങ്കിലും, ഓരോ ദിവസവും, അന്നാ തിയ്യേറ്ററിലിരുന്ന ചിരിച്ച നിമിഷങ്ങള്‍ ഓര്‍മ്മ വരുമ്പോള്‍, ഇത്രയെങ്കിലും ഇവിടെ വന്ന് പറഞ്ഞില്ലെങ്കില്‍, അത് ഞാന്‍ എന്നോട് തന്നെ ചെയ്യുന്ന ചതിയായിരിക്കും. അതോണ്ട് മാത്രം പറയുന്നു.


'ഗഡി കിണ്ണംകാച്ചീട്ടാ..... '


വാല്‍ക്കഷ്ണം:ഷംനാറുമായി(അവനെ പരിചയമുള്ളവര്‍) സിനിമ കാണാന്‍ ഒരു ചാന്‍സ് കിട്ടിയാല്‍ മിസ്സാക്കരുത്(ചിരിക്കാന്‍ വകയുള്ള സിനിമികള്‍). ഞാനീ പറയുന്നത് ടിക്കറ്റിന്റെ പൈസ അവന്‍ കൊടുക്കുമെന്നുള്ളത് കൊണ്ട് മാത്രമല്ല..............................






Related Posts with Thumbnails