Sunday, January 31, 2010

വരുന്നോ, വീണ്ടുമാ വസന്തകാലം

ജനിച്ചത് കേരളത്തിന്‍റെ വടക്കേ അറ്റത്തുള്ള കോഴിക്കോടാണെങ്കിലും വളര്‍ന്നതും പഠിച്ചതും ജോലി ചെയ്യുന്നതും തലസ്ഥാന നഗരിയായ തിരുവനന്തപുരത്താണ്. സ്കൂള്‍ അവധിക്കാലം ചെലവഴിച്ചിരുന്നത് രണ്ട് ഘട്ടങ്ങളിലായിട്ടായിരുന്നു. അച്ഛന്‍റെ നാടായ എറണാകുളത് ഒരു മാസം, അമ്മയുടെ നാടായ കോഴിക്കോട് ഒരു മാസം. കളിക്കൂട്ടുകാരും ബന്ധുബലവും ഏറെയുള്ള മലബാര്‍ അവധിക്കാലം തന്നെയാണ് എന്നെ ഹരം കൊള്ളിച്ചിരുന്നത്. കണ്ണൂര്‍ എക്സ്പ്രസ്സ് യാത്രയില്‍ പുലര്‍ച്ചെ എണീറ്റ്, ജനലരികില്‍ സ്ഥാനം പിടിച്ച് തണുത്ത കാറ്റേറ്റ പുറംകാഴ്ച്ചകള്‍ കാണുന്നത് ഇന്നും ഓര്‍മ്മയില്‍ നില്‍ക്കുന്നു.


പാടങ്ങളില്‍ നാട്ടിയ ഗോള്‍ പോസ്റ്റുകള്‍ , അവയ്ക്ക് നടുവില്‍ പന്തിനായി പൊരുതുന്ന കളിക്കൂട്ടങ്ങള്‍ . അതൊരു പതിവ് കാഴ്ച്ചയായിരുന്നു. പിന്നീടങ്ങോട്ട് കാലത്തിനൊപ്പം കളിയുടെ കോലവും മാറി. നാട്ടിയ പോസ്റ്റും പാടങ്ങളുമെല്ലാം അവിടെത്തന്നെയുണ്ട്, എന്നാല്‍ മൈതാന മധ്യത്തില്‍ ഒരു നിറവ്യത്യാസം. പച്ചപ്പില്‍ നിന്ന് വ്യത്യസ്തമായി മണ്ണിന്‍റെ നിറമുള്ള ഒരു നീളന്‍ കളം. ക്രിക്കറ്റ് പിച്ച്. എല്ലാ സ്പോര്‍ട്സുകളെയും സ്നേഹിക്കുന്ന കൂട്ടതില്‍ ഞാന്‍ ക്രിക്കറ്റിനെയും സ്നേഹിക്കുന്നു. പക്ഷേ അത് മറ്റ് കളികളുടെ ചിറകുകളരിഞ്ഞാണെന്നോര്‍ക്കുന്പോള്‍ വിഷമവുമുണ്ട്.


ഫുട്ബോളിന് എന്തെന്നില്ലാത്ത ഒരാവേശം നല്‍കുവാനുള്ള കഴിവുണ്ട്. അത് ത്രീസായാലും ഫൈസായാലും സെവന്‍സായാലും പിന്നെ അംഗീകൃത വിഭാഗമായ ഇലവന്‍സായാലും ശരി. പന്തുരുളുന്നത് കണ്ടാല്‍ നിമിഷ നേരം കൊണ്ട് കാണികള്‍ നിറയും കളിസ്ഥലത്തിന് ചുറ്റും.


ഞാന്‍ കളി ശ്രദ്ധിച്ച് തുടങ്ങിയ കാലത്ത് ടൈറ്റാനിയവും, കേരള പോലീസും, കെല്‍ട്രോണുമെല്ലാമായിരുന്നു കേരള ഫുട്ബോള്‍ . പോലീസും, കെല്‍ട്രോണും വീണപ്പോള്‍ എഫ്സികൊച്ചിനും എസ്ബിടിയും വന്നു. പിന്നെ വിവ വന്നു, മലബാര്‍ യുണൈറ്റഡ് വന്നു അങ്ങനെ വന്പന്‍ രീതിയില്‍ തുടങ്ങിയ ടീമുകളും, ചെറുമീനുകളുമെല്ലാമുണ്ടെങ്കിലും, അവര്‍ക്ക് കളിക്കാന്‍ കേരളത്തില്‍ ടൂര്‍ണമെന്‍റുകളില്ലാതായി.



ഇന്ന് പോലീസും, കെല്‍ട്രോണും,എഫ്സി കൊച്ചിനും ഒന്നും ചിത്രത്തില്‍ തന്നെയില്ല. എന്തിനേറെ പറയുന്നു സന്തോഷ് ട്രോഫിയില്‍ പോലും കേരളം ഒരു ശക്തിയല്ലാതെ മാറിയിരിക്കുന്നു.



2010-ല്‍ കേരള ഫുട്ബോളിന് നല്ല കാലമാണെന്ന്തോന്നുന്നു, 25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജി.വി രാജ ടൂര്‍ണമെന്‍റ് പുനര്‍ജ്ജീവിച്ചിരിക്കുന്നു. മനോരമ ഗോള്‍ഡ് കപ്പും, നായനാര്‍ മെമ്മോറിയല്‍ ടൂര്‍ണമെന്‍റുമെല്ലാം നമ്മുടെ ഫുട്ബോള്‍ കലണ്ടറുകളില്‍ പതുക്കെ സ്ഥാനം പിടിച്ചു വരുന്നു.ഇന്നത്തെ പത്രം നോക്കിയപ്പോള്‍ ദാ വേറൊരു ടൂര്‍ണമെന്‍റും കണ്ടു. ഭഗത് സോക്കര്‍ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ടൂര്‍ണമെന്‍റ.


ഒപ്പം തന്നെ പത്തനാപുരം ആസ്ഥാനമാക്കി പുതിയൊരു ഫുട്ബോള്‍ ക്ലബ്ബിനെക്കുറിച്ചുള്ള വാര്‍ത്തയും(1981ല്‍ തുടങ്ങിയെങ്കിലും, വിനു ജോസ് കോച്ചായി എത്തിയപ്പോളാണ് അവര്‍ക്ക് ഉണര്‍വ്വ് വന്നതെന്ന് തോന്നുന്നു) .ഏറെ കൊട്ടിഘോഷിച്ച എഫ്.സി. കൊച്ചിന്‍റെ ഗതി ഇവര്‍ക്ക് വരരുതേയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.


ജിവി രാജ ഫിക്സച്ചര്‍ തിരയുന്നതിനിടയില്‍ കണ്ടെത്തിയ ഒരു ഫുട്ബോള്‍ സൈറ്റ്, ഫുട്ബോള്‍ കേരള


http://footballkerala.com/

ഇതെല്ലാം കണ്ട് ഞാന്‍ ചോദിച്ചു പോകുന്നു. വരുന്നോ, വീണ്ടുമാ വസന്തകാലം.


വരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു, ഒപ്പം നിങ്ങളും പ്രാര്‍ത്ഥിക്കുക

Sunday, January 3, 2010

ഇവിടം സ്വര്‍ഗ്ഗമാണ് : അമീക്കസ് ക്യൂറി

'ഡാ, 3 ഇഡിയറ്റ്സ് കാണാന്‍ പോണ്ടേ' രമേഷന്‍റെ ഹലോ ശബ്ദം കേട്ടു ഞാന്‍ ചോദിച്ചു...
'നീ പോയ്ക്കൊ, ഞാന്‍ ഇന്നലെ പോയി കണ്ടു'
'അതെന്ത് പണിയാടാ, എന്നേം വിളിക്കണമെന്ന് പറഞ്ഞിട്ട്'
'നീ ക്രിക്കറ്റെന്നും പറഞ്ഞ് നടക്കുവല്ലായിരുന്നോ ,നമുക്ക് ഇവിടം സ്വര്‍ഗ്ഗമാണിന് പോകാം. '
'ബാല്‍ക്കണിയുണ്ടെങ്കില്‍ മാത്രമേ ഞാനുള്ളു, വേറെ ആരുണ്ട് ഇവിടെ, നാട്ടില്‍ പോകാത്തവര്‍ '
'ബാലനുണ്ടാവും നീയൊന്ന് വിളിച്ചു നോക്ക്, ഞാന്‍ SMS വഴി ബുക്ക് ചെയ്യാന്‍ നോക്കട്ടെ' അവന്‍ ഫോണ്‍ കട്ട് ചെയ്തു.
രമേഷനോടുള്ള സംഭാഷണം നിര്‍ത്തി ഞാന്‍ അഭിലാഷ് ബാലനെ ഡയല്‍ ചെയ്തു.


' നീ വരുന്നോ ഇവിടം സ്വര്‍ഗ്ഗമാണ് കാണാന്‍ ?'
' കുറച്ചൂടെ നേരത്തെ പറഞ്ഞൂടേ, ഇനിയിപ്പോ ചോറൊക്കെയുണ്ട് എപ്പോ ഇറങ്ങാനാ' ബാലന്‍റെ മറുപടി

' പടം തുടങ്ങാന്‍‍ ഇനീം രണ്ടര മണിക്കൂറുണ്ട്, അത്രയും സമയം പോരെ നിനക്ക് ചോറുണ്ണാന്‍ '

' അതല്ലടാ, ഇന്ന് റൂമില്‍ ചോറുണ്ടാക്കണ ഡ്യൂട്ടി എനിക്കാ, അതെനി എപ്പോ ആയി വരും എന്നുള്ളതാ ഒരു പ്രശ്നം'

' നീ ചോറുണ്ടോ ഇല്ലേ എന്നുള്ളത് നിന്‍റെ പ്രശ്നം, വേണേല്‍ വേഗം രമേഷനെ വിളിച്ച് പറ, അവന്‍ SMS വഴി ബുക്ക് ചെയ്യാന്‍ ശ്രമിക്കുകയാണ് '


രമേഷനോടും കളിയല്ല കല്യാണം ഫെയിം അഭിലാഷിനുമൊപ്പം ഇവിടം സ്വര്‍ഗ്ഗമാണ് കാണാനിറങ്ങുന്പോള്‍ ചിത്രം കാണാനാവുമോ എന്നുറപ്പില്ലായിരുന്നു, SMS ബുക്കിങ്ങ് കണ്‍ഫര്‍മേഷന്‍ കിട്ടിയ പ്രകാരം പടം തുടങ്ങുന്നതിന് മുക്കാല്‍ മണിക്കൂര്‍ നേരത്തെ എത്തണമെന്നാണ്. തിരുവനന്തപുരത്താണെങ്കില്‍ രണ്ടു ദിവസമായി ബ്ലോക്കോട് ബ്ലോക്ക്(പ്രധാനമന്ത്രിയുടെ സന്ദര്‍ശനം). തിയേറ്ററിലെത്തിയപ്പോള്‍ മുടിഞ്ഞ തിരക്ക്, അവിടെയുള്ള സെക്യൂരിറ്റിക്കാര്‍ക്കൊന്നും മൊബൈല്‍ ബുക്കിങ്ങിന്‍റെ കാര്യങ്ങളൊന്നും പിടിയുമില്ല.



തിയേറ്ററിലെത്തിയ ദിവസം തന്നെ മണ്ണിന്‍റെ മണമുള്ള ചിത്രമെന്ന് സാക്ഷ്യപ്പെടുത്തിയ അനിലിന്‍റെ പഞ്ചസാരപ്പൊതിയിലാണ് (ബ്ലോഗ്) ആദ്യ റിവ്യു വായിച്ചത്, തുടര്‍ന്നങ്ങോട്ട് ഗുഡ് സര്‍ട്ടിഫിക്കറ്റ് മാത്രമുള്ള അനേകം റിവ്യുകള്‍ . പഴയ കുസൃതിച്ചിരിയും കള്ളനോട്ടവും എല്ലാമുള്ള 'ഭഗവാനും' 'ഏയ്ഞ്ചലും' ഒന്നുമല്ലാത്ത സാധാരണക്കാരനായ ലാലേട്ടനെക്കാണാന്‍ അന്നേ തീരുമാനിച്ചതാണ്.

നിറഞ്ഞു കവിഞ്ഞ ശ്രീകുമാര്‍ തിയേറ്ററും പരിസരങ്ങളിലുമെല്ലാം ഒരു സുഹൃത്ത് മൊബൈല്‍ ക്യാമറയുമായി നടക്കുന്നുണ്ട്, വണ്ടികളുടെ തിരക്കും നീണ്ട ക്യൂവുമെല്ലാം പകര്‍ത്തുന്നു, ഏതെങ്കിലും ഓര്‍ക്കൂട്ട്
കമ്മ്യൂണിറ്റിയിലിടാനാവും.

തിലകനും കവിയൂര്‍ പൊന്നമ്മയും ഒരു ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിന്‍റെ അച്ഛനും അമ്മയുമായി വേഷമിടുന്ന ചിത്രം, ' ക്ലാസ്മേറ്റ്സ്' , ' സൈക്കിള്‍ ' എന്ന ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ജെയിംസ് ആല്‍ബര്‍ട്ട്, ' ഉദയനാണു താരം' , ' നോട്ട്ബുക്ക്' എന്ന ചിത്രങ്ങളുടെ സംവിധായകനായ റോഷന്‍ ആന്‍ഡ്രൂസുമായി ഒന്നിക്കുന്ന ചിത്രം. ഈ പ്രത്യേകതളോടെയാണ് ' ഇവിടം സ്വര്‍ഗ്ഗമാണ്' തിയേറ്ററുകളില്‍ എത്തുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷ കാത്തുസൂക്ഷിക്കുന്ന ഈ ചിത്രത്തില്‍ തിരക്കഥയാണു താരം എന്നു പറയാതിരിക്കാന്‍ വയ്യ.
ആലുവാ ചാണ്ടിയായി എത്തുന്ന ലാലു അലക്സ് തന്‍റെ കരിയറിലെ തന്നെ മികച്ചൊരു കഥാപാത്രം ചെയ്തിരിക്കുന്നു. ഭുവനചന്ദ്രന്‍ എന്ന ആധാരമെഴുത്തുകാരന്‍റെ ചിതല്‍ പ്രയോഗവും, മുതലക്കുഞ്ഞുങ്ങളും പ്രേക്ഷകര്‍ക്ക് ഓര്‍ത്തു ചിരിക്കുവാനുള്ളവയാണ്. അമീക്കസ് ക്യൂറിയായി ശ്രീനിവാസനും, ചിത്രത്തിലെ മൂന്നു നായികമാരും, വന്നു പോകുന്ന എല്ലാ ചെറുകഥാപാത്രങ്ങളും രസകരമായി തന്നെ അവതരിപ്പിക്കപ്പെടുന്നു.
ക്ലൈമാക്സിന്‍റെ പിരിമുറുക്കമില്ലാതെ, പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഈ ചിത്രത്തിലൂടെ ലാലേട്ടന്‍റെ നമ്മള്‍ കണ്ടുമറന്ന പഴയകാല മാനറിസങ്ങളെല്ലാം കാട്ടിത്തന്ന അണിയറപ്രവര്‍ത്തകര്‍ക്കു നന്ദി പറയുന്നു. ചിത്രത്തില്‍ പാട്ടില്ലെന്ന് പല റിവ്യൂകളിലും വായിച്ചെങ്കിലും, അതിന്‍റെ അഭാവം നമ്മളൊരിക്കലും അറിയില്ല എന്നതാണ് സത്യം.

അമീക്കസ് ക്യൂറി എന്നാല്‍ കോടതിയുടെ സുഹൃത്താണെന്ന് ശ്രീനിവാസന്‍ പറഞ്ഞപ്പോളാണ് മനസ്സിലായത്, അങ്ങനെയെങ്കില്‍ ജെയിംസ് ആല്‍ബര്‍ട്ടും, റോഷന്‍ ആന്‍ഡ്രൂസും മലയാള സിനിമയുടെ അമീക്കസ് ക്യൂറികളാണ്, പൊതുജനത്തിന്‍റെ താല്‍പര്യം മനസ്സിലാക്കി നമ്മുടെ പഴയ ലാലേട്ടനെയും നല്ലൊരു സിനിമയെയും നമുക്ക് സമ്മാനിച്ച മലയാള സിനിമയുടെ
സുഹൃത്തുക്കള്‍‍

വാല്‍ക്കഷ്ണം : ഞാനായിരുന്നു ലാലേട്ടന്‍റെ സ്ഥാനത്തെങ്കില്‍ പച്ചക്കറി കൃഷിയ്ക്ക് പകരം പുഷ്പകൃഷി തുടങ്ങിയേനെ. ഈ പറഞ്ഞതെന്താണെന്നറിയാന്‍ ഒന്നുകില്‍ സിനിമ കണ്ടിട്ടുണ്ടാവണം അല്ലെങ്കില്‍ സിനിമ കാണണം.
Related Posts with Thumbnails